പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം.
സി എച്ച് കണാരൻ അനുസ്മരണ പൊതു യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ‘പല മോഹങ്ങളുമായിട്ടാണല്ലോ നടപ്പ്, ചിലർ വിചാരിച്ചാൽ എല്ലാരെയും അങ്ങ് യോജിപ്പിച്ച് കളയാൻ കഴിയുമെന്നാണ് കരുതുന്നത്. എൽഡിഎഫിനെതിരെ വലിയ തോതിൽ അണിനിരത്തി കളയും എന്നൊക്കെയുള്ള ഭീഷണികൾ ചിലർ മുഴക്കു കേൾക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങൾ എത്രയോ കണ്ടതല്ലേ ഇത്തരം ഭീഷണികൾ ഒന്നും പുതുമയുള്ള കാര്യമല്ല’.
കേരളത്തിൽ എല്ലാ വർഗീയശക്തികളും എൽഡിഎഫിനെ എതിർക്കുകയാണ്. ഒരുഭാഗത്ത് ആർഎസ്എസും സംഘപരിവാറും ബിജെപിയും എൻഡിഎയും ശക്തമായ എതിർപ്പാണ് തങ്ങൾക്കെതിരെ ഉയർത്തുന്നത്. വർഗീയശക്തികളായ ആർഎസ്എസും സംഘപരിവാറും ബിജെപിയും ഉയർത്തുന്ന അതേവാദങ്ങളാണ് ഒരു വ്യത്യാസവും ഇല്ലാതെ കോൺഗ്രസും മുസ്ലീം ലീഗുമടങ്ങുന്ന യുഡിഎഫ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് ബിജെപി ഉള്ളുകളികളെല്ലാം പുറത്തെത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.