സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ പ്രതിഷേധം ഇന്ന് 39ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സമരക്കാർ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു. അതേസമയം ആശമാരുടെ വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദയെ കാണാനായി ഡൽഹിയിലേക്ക് തിരിച്ചു.
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു. അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ രണ്ട് ചർച്ചകളാണ് തിരുവനന്തപുരത്ത് നടന്നത്. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല.
അതേസമയം ആശ വര്‍ക്കേഴ്‌സിന്റെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ആശമാരുടെ സമരവും ആവശ്യങ്ങളും ഉന്നയിക്കും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശാ വര്‍ക്കേഴ്‌സിന്റെ ഇന്‍സെന്റീവ് വര്‍ധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റില്‍ ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. കേരളത്തിന് കുടിശ്ശികയായി ഒന്നും തന്നെ നല്‍കാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന പരിഹാരം എന്തായിരിക്കുമെന്നത് ഏറെ നിര്‍ണായകമാണ്.
ആശമാരുടെ സമരത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ആശകളല്ലെന്നും കുറച്ചുപേരെ കാശുകൊടുത്ത് അവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണെന്നും അവര്‍ക്ക് സമയത്തിന് ചോറും കാശും ലഭിക്കുന്നുണ്ടെന്നുമാണ് വിജയരാഘവന്റെ പരിഹാസം. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.