കൊച്ചി: മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷ വിമർശനവുമായി സി.ബി.സി.ഐ. കന്യാസ്ത്രീകളുടെ പ്രശ്‌നത്തിൽ സി.ബി.സി.ഐ അടക്കം ഇടപെടുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് സി.ബി.സി.ഐ. രംഗത്തെത്തിയത്. ജോർജ് കുര്യൻ ജാഗ്രതയോടെ പെരുമാറണമെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.
അതേസമയം സിബിസിഐ സംഘം ദില്ലിയിൽ നിന്ന് റായ്പൂരിൽ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്.കന്യാസ്ത്രീകൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് സിബിസിഐ വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകൾ സെഷൻസ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭാ നേതൃത്വത്തിന്റെ പ്രതിഷേധം ഇന്നും തുടരും. തിരുവനന്തപുരത്ത് വിവിധ സഭാ നേതാക്കളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് ക്രിസ്തുദാസ് എന്നിവർ റാലിയിൽ പങ്കെടുക്കും.
അതേസമയം, മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം സന്ദർശിച്ചു. രാവിലെ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയാണ് എംപിമാരുൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദകാരാട്ട്, ആനിരാജാ എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ജയിലിലെത്തിയ സംഘത്തെ ജയിൽ അധികൃതർ തടഞ്ഞിരുന്നു. സന്ദർശന സമയം കഴിഞ്ഞെന്നുപറഞ്ഞാണ് അധികൃതർ നേതാക്കളെ മടക്കിയയച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് കാണാൻ അനുമതി ലഭിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.