അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനായുള്ള ഡിഎൻഎ പരിശോധനകൾ തുടരുന്നു. നിലവിൽ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരൻ കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ എത്തിയിരുന്നു. യാത്രക്കാരെ തിരിച്ചറിയാനുള്ള പരിശോധനകൾ ഇന്നും തുടരും. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഉടൻ കൈമാറും.
വിമാനത്തിന്റെ ബ്ലാക് ബോക്സ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. തകരാർ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലേക്ക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. തകരാറുള്ളതിനാൽ ബ്ലാക് ബോക്സിലെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ അല്ലെങ്കില്‍ സിവിആര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അല്ലെങ്കില്‍ എഫ്ഡിആര്‍ എന്നീ രണ്ട് ഉപകരണങ്ങള്‍ അടങ്ങുന്നതാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്.
പുതിയ വിമാനങ്ങളിലെ കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) 25 മണിക്കൂര്‍ വരെ കോക്ക്പിറ്റ് സംഭാഷണങ്ങള്‍, ശബ്ദം, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, വിവിധ അലേര്‍ട്ടുകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യും.