മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ നടക്കും.
മോഹൻലാലിന്റെ ജീവിതത്തിലും വ്യക്തിത്വത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ശാന്തകുമാരി. പൊതു വേദികളിൽ അപൂർവമായാണ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും, മകന്റെ കരിയറിന് പിന്നിലെ ശക്തമായ പിന്തുണയായി അവർ നിലകൊണ്ടിരുന്നു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയ മോഹൻലാൽ, ആദ്യം എത്തിയത് എളമക്കരയിലെ സ്വന്തം വീട്ടിലായിരുന്നു. അവിടെ വിശ്രമത്തിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മറ്റ് പരിപാടികളിലേക്ക് കടന്നത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് ഒരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.

