നടനും മിമിക്രി താരവുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു നവാസ്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളി. നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന രഹ്ന അടുത്തിടെ കലാഭവൻ നവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന ഇഴയിൽ അഭിനയിച്ചത്.