2026-ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ നീക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോള കായിക തത്വങ്ങൾക്ക് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന് ഐസിസി കുറ്റപ്പെടുത്തി. പാകിസ്ഥാൻ സർക്കാരിൻ്റെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ടൂർണമെന്റിലെ സെലക്ടീവ് പങ്കാളിത്തം അംഗീകരിക്കാൻ കഴിയില്ലെന്നും ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡി വ്യക്തമാക്കി.
ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കേണ്ടത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമിന് അനുമതി നൽകിയ പാകിസ്ഥാൻ സർക്കാർ, ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിന്ന് മാത്രം വിട്ടുനിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
“യോഗ്യത നേടിയ എല്ലാ ടീമുകളും മത്സരക്രമം അനുസരിച്ച് തുല്യ നിബന്ധനകളിൽ മത്സരിക്കേണ്ടതാണ്. ഇതിൽ നിന്നും ചില മത്സരങ്ങൾ മാത്രം ഒഴിവാക്കുന്നത് ആഗോള കായിക ഇനത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ദേശീയ നയങ്ങളിൽ സർക്കാരുകൾക്കുള്ള പങ്കിനെ ഐസിസി അംഗീകരിക്കുന്നു. എങ്കിലും, ഈ തീരുമാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെയോ പാകിസ്ഥാനിലെ ആരാധകരുടെയോ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. ആഗോള ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ ഭാഗമായ പാകിസ്ഥാൻ, ഈ തീരുമാനം സ്വന്തം രാജ്യത്തെ ക്രിക്കറ്റിനുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു,” ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നാൽ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നാണ് സൂചന. വിദേശ താരങ്ങൾക്ക് പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) പങ്കെടുക്കുന്നതിനുള്ള എൻഒസി (NOC) നൽകുന്നതിൽ നിയന്ത്രണങ്ങൾ വന്നേക്കാം. ഇത് പിസിബിക്ക് വൻ വരുമാന നഷ്ടം ഉണ്ടാക്കും. കൂടാതെ, ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. 2012 മുതൽ എല്ലാ പ്രധാന ടൂർണമെന്റുകളിലും ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയാണ് ഐസിസി മത്സരം സംഘടിപ്പിക്കുന്നത്. ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, 2010-ന് ശേഷം ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കാത്ത ആദ്യ പുരുഷ ഐസിസി ടൂർണമെന്റായി 2026 ലോകകപ്പ് മാറും.

