മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആറംഗ ധനനയ സമിതി യോഗത്തിന് ശേഷമാണ് പണനയത്തിൽ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ അവസാന വായ്പാനയ അവലോകന യോഗമായിരുന്നു ഇത്. വിപണിയിൽ നിലവിലുള്ള ‘നിഷ്പക്ഷ നിലപാട്’തുടരാൻ സമിതി തീരുമാനിച്ചു. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
സാമ്പത്തിക വളർച്ച സ്ഥിരമായി തുടരുകയും എന്നാൽ പണപ്പെരുപ്പ സാധ്യതകൾ പൂർണ്ണമായും വിട്ടുമാറാത്തതുമായ സാഹചര്യത്തിലാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചത്. ആഭ്യന്തര പണപ്പെരുപ്പ പ്രവണതകൾ, അസ്ഥിരമായ ആഗോള സാഹചര്യം, അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിർണ്ണായക ഘടകങ്ങൾ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള ആറംഗ സമിതി വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ആർബിഐ കുറച്ചിരുന്നു.വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര ബജറ്റും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ കുറഞ്ഞതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ആശ്വാസവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന പശ്ചാത്തലങ്ങളാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, യുഎസ് വ്യാപാര കരാർ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ച കൂടുതൽ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന പരിഷ്‌കരിച്ച ജിഡിപി, പണപ്പെരുപ്പ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വരും മാസങ്ങളിലെ ആർബിഐയുടെ തീരുമാനങ്ങൾ. ചില്ലറ പണപ്പെരുപ്പം കുറയുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും ആർബിഐയുടെ സുരക്ഷിത പരിധിക്ക് അടുത്തായതിനാൽ കരുതലോടെയുള്ള സമീപനമാണ് കേന്ദ്ര ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിലെ പണപ്പെരുപ്പ സാധ്യതകളും വളർച്ചാ പ്രവചനങ്ങളും വിപണി വൃത്തങ്ങൾ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

