ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. സൂറത്ത് സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും സൂറത്തിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്‍റ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും.