തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയം പിടിച്ചതിന്റെ ഭാഗമായുള്ള വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് മോദി തലസ്ഥാന നഗരിയിൽ എത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്‌ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോർ അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നാണ് സൂചന.
വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്‌നുകളുടെ ഫ്‌ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം. സമ്മേളനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. നേരത്തെ കഴിഞ്ഞ ആഴ്ച അമിത് ഷാ തലസ്ഥാനത്തെത്തി ബിജെപിയുടെ നിയമസഭാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

