ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസിൽ നിർണ്ണായക വഴിതിരിവ്. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ട് പേർ എൻ.ഐ.എ പിടിയിൽ. പഹൽഗാം സ്വദേശികളാണ് പിടിയിൽ ആയവർ. ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവരിൽ നിന്ന് എൻ.ഐ.എക്ക് ലഭിച്ചു. ഭീകരർക്ക് സഹായം നൽകിയ പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരെയാണ് എൻ.ഐ.എ പിടികൂടി. ആക്രമണത്തിന് മുൻപ് പർവേസും ബാഷിറും ബൈസരൺ താഴ്വരയിലെ ഹിൽ പാർക്കിലെ താത്ക്കാലിക കുടിലിൽ ഭീകരർക്ക് താമസ സൗകാര്യം ഒരുക്കി.
ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. എൻ.ഐ.എയുടെ ചോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി അറിയിച്ചു.
മൂന്ന് ലഷ്‌കർ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരുടെയും മൊഴി. ഇതോടെ എൻ.ഐ.എ അന്വേഷണത്തിൽ നിർണായക പുരോഗതിയാണ് ഉണ്ടായത്. ആക്രമണം നടത്തി ഭീകരർ പാക്കിസ്ഥാൻ തിരിച്ചുകടന്നതായും സൂചനകൾ ഉണ്ട്. എൻ.ഐ.എ അറസ്റ്റ് ചെയ്ത രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. യു.എ.പി.എ.യുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.