സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടത്തെത്തുടര്‍ന്ന് രൂക്ഷമായ സംഘർഷം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ പത്താമത്തെ സംഘം പുറപ്പെട്ടു. രക്ഷാധൗത്യത്തിൽ എട്ട്, ഒമ്പത്, പത്ത് ബാച്ചുകൾ സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷഭരിതമായ സുഡാനിൽ കുടുങ്ങിയ 135 ഇന്ത്യൻ പൗരന്മാരുള്ള പത്താം ബാച്ച് പോർട്ട് സുഡാനിൽ നിന്ന് ഐഎഎഫ് സി 130 ജെ വിമാനത്തിൽ വിജയകരമായി പുറപ്പെട്ടതായി എംഇഎ വക്താവ് അരിന്ദം പറഞ്ഞു.
ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആരംഭിച്ച ഓപ്പറേഷൻ കാവേരി പുരോഗമിക്കുകയാണ്. ഓപ്പറേഷൻ കാവേരിയുടെ തിരികെയെത്തിയവരോട് ‘സുരക്ഷിത കരങ്ങളിലേക്ക് സ്വാഗതം’ എന്ന് രക്ഷാ ധൗത്യത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വി മുരളീധരൻ ജിദ്ദയിൽ തങ്ങുകയാണ്. ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ രക്ഷപെടുത്തി ഇന്ത്യയിൽ എത്തിക്കുന്നത്. സൈന്യവും അർദ്ധ സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ 500 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. ഏപ്രിൽ 15 നാണ് സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്.