മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികൾ ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആൻ്റണി പറഞ്ഞു.
അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമയെ കാണും. വിവരങ്ങൾ ശേഖരിക്കും. ശേഷം കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആൻ്റണി പറഞ്ഞു. കന്യാസ്ത്രീകൾക്ക് നിയമ സഹായം നൽകുമോ എന്നതിൽ ബിജെപി പ്രതിനിധി നിലപാട് വ്യക്തമാക്കിയില്ല.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വളരെ നേർത്തെ നിഗമനത്തിൽ എത്തിയെന്ന് എൻകെ പ്രേമചന്ദ്രൻ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ബിജെപിയുടെ അജണ്ടയാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. കന്യാസ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലേ എന്ന് ഫ്രാൻസിസ് ജോർജും പ്രതികരിച്ചു