രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.
ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ അഞ്ച് രാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ആചാരപരമായ സ്വീകരണം നൽകി.
പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജാവിയർ മിലിയുമായി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. “പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സന്ദർശനം ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ബഹുമുഖ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കും,” പ്രസ്താവനയിൽ പറഞ്ഞു. ലാറ്റിനമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 യിൽ അടുത്ത സഹകാരിയുമാണ് അർജന്റീനയെന്നും കഴിഞ്ഞ വർഷം താൻ കണ്ടുമുട്ടിയ പ്രസിഡന്റ് ജാവിയർ മിലേയുമായുള്ള ചർച്ചകൾക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ യാത്രാ പ്രസ്താവനയിൽ പറഞ്ഞു.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി അര്‍ജന്റീനയിലെത്തിയത്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനായി ആറ് കരാറുകളില്‍ ഒപ്പുവച്ചു.’ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ’ പ്രധാനമന്ത്രി ഏറ്റുവാങ്ങി, കരീബിയന്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി.