ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ശക്തമായ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് ജിദ്ദയിലെത്തിയിരുന്നത്. സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായുള്ള വിശദമായ ചര്‍ച്ചകള്‍ ഒഴിവാക്കിയാണ് പ്രധാനമന്ത്രി മടങ്ങാനിരിക്കുന്നത്. സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നു. സൗദി- ഇന്ത്യ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോദിയുടെ നിര്‍ണായകമായ സൗദി സന്ദര്‍ശനം. ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി സൗദിയില്‍ നിന്ന് എക്‌സ് വഴി പ്രതികരണമറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കശ്മീരിലെത്തിയിരുന്നു.
ഭീകരാക്രമണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭീകരാക്രമണത്താല്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്ങേയറ്റം നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടുകയില്ല. അവരുടെ പൈശാചികമായ അജണ്ട ഒരിക്കലും ജയിക്കില്ല. ഭീകരവാദത്തിനെതിരായ നമ്മുടെ പ്രതിരോധത്തിന് ഇളക്കംതട്ടുകയില്ല. അത് കൂടുതല്‍ ശക്തമാകുകയേയുള്ളൂ. മോദി എക്‌സില്‍ കുറിച്ചു.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി ജമ്മു കാശ്മീരിൽ എത്തി. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോൺഫറൻസിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെടും. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.