പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ കര-നാവിക സേനകള്‍. ദീർഘദൂര മിസൈലുകളുടെ പരീക്ഷണം അറബിക്കടലിൽ നടന്നു. ഇതിന്റെ വീഡിയോ നാവിക സേന പങ്കുവെച്ചിട്ടുണ്ട്. ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാൻ സൈന്യം സജ്ജമാണ് എന്ന് നാവിക സേന വ്യക്തമാക്കി. കൃത്യതയുള്ള ആക്രമണങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ അവയുടെ പ്ലാറ്റ്‌ഫോമുകൾ, മിസൈലുകൾ, ആയുധ സംവിധാനങ്ങൾ എന്നിവ സുസജ്ജമാണെന്ന് നാവിക സേന അറിയിച്ചു.
അതിർത്തിയിൽ പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നാവിക സേനയുടെ മുന്നറിയിപ്പ്. ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാൻ സൈന്യം സജ്ജമാണ് എന്നാണ് നാവിക സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍’ എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ നടപടിയെക്കുറിച്ച് ആശങ്കയുള്ളതിനാൽ പാകിസ്ഥാൻ അറബിക്കടലിൽ നാവികസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അറബിക്കടലിനു മുകളിൽ പറക്കരുതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നാവികർ ഈ മേഖലയിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സജീവ വെടിവയ്പ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പാകിസ്ഥാൻ പുതിയ മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.