കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴു മരണം. രുദ്രപ്രയാഗിലെ ഗൗരികുണ്ടിന് സമീപമാണ് അപകടമുണ്ടായത്. കേദാർനാഥിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. രാവിലെ 05:17 ന് ഗുപ്തകാശിയിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ കേദാർനാഥിൽ നിന്ന് യാത്രക്കാരെ കയറ്റി മടങ്ങുന്നതിനിടെ കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഞായറാഴ്ച പുലർച്ചെ 5.20 ഓടെയാണ് അപകടമുണ്ടായതെന്ന് ഐജി നിലേഷ് ഭർനെ പറഞ്ഞു. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്കുള്ള യാത്രക്കാരുമായി പോയ ഹെലികോപ്റ്റർ കാണാതായെന്ന വിവരമാണ് ആദ്യം ലഭിച്ചത്. പിന്നീട് ഗൗരികുണ്ടിൽ തകർന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന്, അദ്ദേഹം പറഞ്ഞു.
ഗൗരികുണ്ഡിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ഗൗരി മായ് ഖാർക്കിലാണ് അപകടമുണ്ടായത്. ജയ്പൂർ സ്വദേശിയായ പൊലറ്റ് ക്യാപ്റ്റൻ രാജ്ബീർ സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡിലെ ഉഖിമത്ത് സ്വദേശിയായ വിക്രം റാവത്ത്, ഉത്തർപ്രദേശിൽ നിന്നുള്ള വിനോദ് ദേവി, ത്രിഷ്ടി സിംഗ്, ഗുജറാത്തിൽ നിന്നുള്ള രാജ്കുമാർ സുരേഷ് ജയ്സ്വാൾ, ശ്രദ്ധ രാജ്കുമാർ ജയ്സ്വാൾ, മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടു വയസ്സുകാരൻ കാശി എന്നിവരാണ് കൊല്ലപ്പെട്ടത്.
ആര്യൻ ഏവിയേഷന്റെ ബെൽ 407 യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സംഭവ സ്ഥലത്തേക്ക് ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് യുസിഎഡിഎ സിഇഒ സോണിക പറഞ്ഞു. എസ്‌ഡിആർഎഫും പ്രാദേശിക ഭരണകൂടവും മറ്റു രക്ഷാപ്രവർത്തകരും അപകട സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അപകടം സ്ഥിരീകരിച്ച് യുസിഎഡിഎ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘പുലർച്ചെ 5.20 ഓടെ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ ഗൗരികുണ്ഡിന് സമീപം തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ ആറ് യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യാത്രക്കാർ. ഒരു കുട്ടിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു,” സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
കഴിഞ്ഞയാഴ്ച, കേദാർനാഥിലേക്ക് അഞ്ച് യാത്രക്കാരുമായി പോയ മറ്റൊരു ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ ഹൈവേയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു . ടേക്ക് ഓഫിനിടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതിനെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് റോഡിൽ ലാൻഡിംഗ് നടത്തിയത്. സംഭവത്തിൽ ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഹെലികോപ്റ്റർ അപകടത്തിന് ശേഷം, സാങ്കേതിക വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഞായറാഴ്ച ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഹെലികോപ്റ്റർ പ്രവർത്തനങ്ങളുടെ എല്ലാ സുരക്ഷാ, സാങ്കേതിക വശങ്ങളും ഈ കമ്മിറ്റി സമഗ്രമായി അവലോകനം ചെയ്യുകയും പുതിയ എസ്ഒപി തയ്യാറാക്കുകയും ചെയ്യും. ഹെലികോപ്റ്റർ സേവനങ്ങൾ പൂർണ്ണ സുരക്ഷയോടെയും സുതാര്യതയോടെയും എല്ലാ നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കും അനുസൃതമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും.
കൂടാതെ, സംസ്ഥാനത്ത് മുമ്പ് ഉണ്ടായ ഹെലികോപ്റ്റർ അപകടങ്ങൾ അന്വേഷിക്കാൻ ഇതിനകം രൂപീകരിച്ച ഉന്നതതല സമിതി ഇന്നത്തെ അപകടത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. ഈ സംഭവങ്ങളുടെ എല്ലാ വശങ്ങളും കമ്മിറ്റി ആഴത്തിൽ പരിശോധിക്കുകയും ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ തിരിച്ചറിയുകയും ഉത്തരവാദിത്തപ്പെട്ട വ്യക്തികൾക്കോ ഏജൻസികൾക്കോ എതിരെ കർശന നടപടി ശുപാർശ ചെയ്യുകയും ചെയ്യും.
തീർത്ഥാടനം, ദുരന്തനിവാരണം, അടിയന്തര പ്രതികരണം എന്നിവയ്ക്കായി ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ സർവീസുകളുടെ പ്രാധാന്യം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.