നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ വിമാനങ്ങളെ ഏറ്റവും മികച്ചതും സുരക്ഷിതവുമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജി പരിഗണിക്കവേ ഓർമ്മിപ്പിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റിലൊരാളുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർണ്ണായക ഇടപെടൽ നടത്തിയത്.
2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും കൊല്ലപ്പെട്ട ഈ ദാരുണമായ അപകടത്തിൽ, വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളടക്കം ആകെ 260 പേർക്കാണ് ജീവൻ നഷ്ടമായത്. ബോയിങ് 787 വിമാനങ്ങൾ സുരക്ഷിതമല്ലെന്നും സമഗ്രമായ പരിശോധന വേണമെന്നും പൈലറ്റ്സ് അസോസിയേഷൻ ആവശ്യപ്പെടുമ്പോൾ, അന്വേഷണ റിപ്പോർട്ട് നിഷ്പക്ഷമാകണമെന്നും പൈലറ്റുമാരുടെ മേൽ മാത്രം കുറ്റം ചുമത്തരുതെന്നും കോടതി നിരീക്ഷിച്ചു.

