ഉത്തർപ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഇത് നിലനിൽക്കേ, ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉൾക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ പേരിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് സർക്കാരിന്റെ ഈ നടപടി.
ജില്ലയിലെ ആകെ 98.95 ഹെക്ടർ ഭൂമിയാണ് വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ ഏകദേശം 58 ഏക്കർ ഭൂമി സർക്കാർ തിരിച്ച് പിടിച്ച് സർക്കാർ ഭൂമി ആയിട്ടാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി ജില്ലയിലെ മൂന്ന് തഹസിൽ മേഖലകളിലും അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സർക്കാർ സ്വത്തായി രജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റുകൾക്ക് കൂടുതൽ അധികാരം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പുതിയ വ്യവസ്ഥകളുള്ള വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടി.
വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളിൽ ഇടക്കാല ഉത്തരവുണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസത്തെ വാദത്തിടെ സുപ്രീം കോടതി നൽകിയിരുന്നു. കോടതികൾ മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ സർക്കാരിനെ ഡീ-നോട്ടിഫൈ ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയിലും കേന്ദ്ര വഖഫ് കൗൺസിലുകളിലും ബോർഡുകളിലും മുസ്ലീങ്ങളല്ലാത്തവരെ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥയിലും ഇടക്കാല ഉത്തരവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.