ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 44ാമത് എഡിഷന് ഇന്ന് തിരിതെളിയും. ഷാർജ എക്സ്പോ സെന്ററിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ ഈ മാസം 16 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി എഴുത്തുകാരും സാഹിത്യകാരന്മാരും മേളയിൽ അതിഥികളായെത്തും. ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഗ്രീസാണ് അതിഥി രാജ്യം. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകരാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്. 66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടിൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. വിൽസ്മിത്ത് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മേളയിൽ എത്തുമെന്നാണ് വിവരം.
പതിവുപോലെ ഇന്ത്യൻ സാന്നിധ്യം ഇക്കുറിയും ശക്തമാകും. മലയാളത്തിൽനിന്ന് കവി സച്ചിദാനന്ദനും ഇ.വി സന്തോഷ് കുമാറും ഉൾപ്പെടെ ഇന്ത്യയിലെ സാഹിത്യ, ചിന്ത മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 10 മണിവരെയും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മുതൽ 11 മണിവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി 11 മണിവരെയും എക്സ്പോ സെന്ററിൽ മേള സജീവമാകും. റൈറ്റേഴ്സ് ഫോറത്തിൽ ഇത്തവണയും നിരവധി മലയാളികളുടേത് ഉൾപ്പെടെ പുസ്തകങ്ങൾ പല സമയങ്ങളിലായി പ്രകാശനം ചെയ്യും.

