ഷാർജ എക്സലൻസ് പുരസ്കാരം മലയാളിയായ ഡോ. സണ്ണി കുര്യന്. ആരോഗ്യരംഗത്തെ സംരംഭക മികവിനാണ് കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ ഉപഭരണാധികാരി മികവിന്റെ പുരസ്കാരം നൽകി ആദരിച്ചത്. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമിയാണ് പുരസ്കാരം സമ്മാനിച്ചത്. ഈവർഷം എക്സലൻസ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏക ഇന്ത്യക്കാരൻ ഡോ. സണ്ണി കുര്യനാണ്.

തനിക്ക് ലഭിച്ച അംഗീകാരം മുഴുവൻ ഇന്ത്യക്കാർക്കും മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ സ്ഥാപനമായ സണ്ണീസ് ക്ലിനിക്കിനെ തേടി ഷാർജ ചേംബർ ഓഫ് കോമേഴ്സ് നൽകുന്ന എക്സലൻസ് അവാർഡ് എത്തിയിരുന്നു. ഇത്തവണ വ്യക്തിപരമായാണ് ആദരം. 36 വർഷമായി ഷാർജയിൽ സേവനമനുഷ്ഠിക്കുകയാണ് ഡോ. സണ്ണി കുര്യൻ. 2015 ൽ അദ്ദേഹം ഡോ. സണ്ണീസ് ക്ലിനിക്ക് വേണ്ടെന്നുവച്ചു.
പിന്നീട് സണ്ണി വെൽനെസ് എന്ന പേരിൽ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദമുൾപ്പെടെ പാരമ്പര്യചികിൽസാരീതികളും ചേർത്ത് ശുശ്രൂഷ നൽകുന്ന സ്ഥാപനം ആരംഭിച്ചു. ശിശുരോഗ വിദ്ഗധനിൽ നിന്ന് ഷാർജ ഹെൽത്ത് കെയർ സിറ്റി കേന്ദ്രീകരിച്ച് വൃദ്ധജനങ്ങളെ പരിചരിക്കുന്ന ജീറിയാട്രിക്സ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കോവിഡിനെത്തുടർന്നുണ്ടായ സവിശേഷമായ സാമൂഹ്യ ആരോഗ്യ സാഹചര്യങ്ങളിൽ മധ്യവയസ്‌കരും പ്രായമുള്ളവരും അവലംബിക്കേണ്ട ആരോഗ്യ ജീവിത ശൈലിക്ക് അനുസൃതമായുള്ള ‘വെൽനെസ്’ ചികിത്സാ രീതിയാണ് ഡോ. സണ്ണി കുര്യൻ ഷാർജയിൽ വ്യാപകമാക്കാൻ ശ്രമിച്ചത്. ഡോ. സണ്ണിസ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ ഷാർജയിൽ വ്യാപകമായി തുടങ്ങി. ഇതിന്‍റെ വിജയമാണ് അദ്ദേഹത്തെ എക്സലൻസ് പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.
ഷാർജക്ക് പുറമെ മറ്റ് എമിറേറ്റുകളിലും ചികിൽസാകേന്ദ്രങ്ങളും ഫാർമസികളും സണ്ണി ഗ്രൂപ്പിന് കീഴിലുണ്ട്. ഡോ. മീര ഗോപി കുര്യനാണു ഭാര്യ . മക്കൾ: ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ. മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകൻ പോൾ മരുമകനാണ്.