സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ഇസ്‌കാൻ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനം അടുത്തവർഷമുണ്ടായേക്കും. അബ്ദു റഹീം കേസിൽ നിർണായകമായ വിധിയാണ് ഉണ്ടായത്. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം തിങ്കളാഴ്ച രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.
കേസിൽ വധശിക്ഷയായിരുന്നു ആദ്യം വിധിച്ചിരുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. ദിയാധനമായ ഒന്നരക്കോടി സൗദി റിയാൽ (എകദേശം 34 കോടിയിലേറെ ഇന്ത്യൻ രൂപ) കൈമാറിയതോടെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പുനൽകുകയും 2024 ജൂലായിൽ കോടതി വധശിക്ഷ റദ്ദുചെയ്യുകയുമായിരുന്നു.
2006 നവംബറിലാണ് അബ്ദുൽ റഹീം സൗദി അറേബ്യയിൽ എത്തുന്നത്. സൗദിപൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ശഹ്റിയുടെ 15 വയസ്സുള്ള അസുഖബാധിതനായ മകൻ അനസ് അൽ ഫായിസിനെ പരിചരിക്കുകയും ഡ്രൈവർജോലിയുമാണ് ചെയ്തിരുന്നത്. എന്നാൽ, സൗദിയിലെത്തി മൂന്നുമാസത്തിനുള്ളിൽ അനസ് അൽ ഫായിസ് മരിച്ച കേസിൽ റഹീം ജയിലിലായി. 2012-ൽ കേസിൽ റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്നിങ്ങോട്ട് വധശിക്ഷ ഒഴിവാക്കാനും ജയിൽമോചനത്തിനുമുള്ള നിയമപോരാട്ടത്തിലായിരുന്നു കുടുംബം.