ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ ശബ്ദവും മറ്റും കേൾക്കാമായിരുന്നു. വ്യോമ പ്രതിരോധ സേന തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ദുബായിലെ രണ്ട് വീടുകളുടെ മുറ്റത്ത് വീണതായും രണ്ട് പേർക്ക് പരിക്കേറ്റതായും ദുബായ് മീഡിയ ഓഫീസിൽ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ട്. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണെന്നും അധികൃതർ വ്യക്തമാക്കി.
ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. രണ്ടാം ദിവസം ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതോടെ ബഹ്റൈനിൽ സുരക്ഷാ സൈറണുകൾ മുഴങ്ങാൻ ആരംഭിച്ചു. കുവൈറ്റിൽ മൂന്ന് സൈനികർക്കും 12 സാധാരണ പൗരന്മാർക്കും പരിക്കേറ്റതായി ഭരണകൂടം സ്ഥിരീകരിച്ചു. ഖത്തറിലേക്ക് ഇറാൻ 65 മിസൈലുകളും 12 ഡ്രോണുകളും വിക്ഷേപിച്ചതായും അവയിൽ മിക്കതും തടഞ്ഞുനിർത്തിയതായും ഖത്തർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

