സിനിമാതാര സംഘടനയായ അമ്മയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നതായി റിപ്പോർട്ട് . ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു. വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നുമാണ് വിവരം. മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചെന്നും ജഗദീഷ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാൻ സാധ്യത ഏറുന്നു. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നൽകിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തിൽ ആദ്യമാകും.
ഏഴ് വർഷത്തെ അസോസിയേഷൻ തലപ്പത്ത് തുടർന്ന ശേഷം മോഹൻലാൽ രാജിവച്ചതോടെ, നടന്മാരായ ജഗദീഷ്, ശ്വേത മേനോൻ തുടങ്ങി നാല് പേർ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ വർഷം സിനിമയിലെ സ്ത്രീകൾക്കെതിരായ പീഡനങ്ങളും മോശം സമീപനങ്ങളും വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചിരുന്നു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനൂപ് ചന്ദ്രൻ, ദേവൻ, അൻസിബ ഹസ്സൻ, രവീന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. നിരവധി അഭിനേതാക്കൾ മത്സരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ശ്വേത വിജയിച്ചാൽ, അസോസിയേഷന് ആദ്യത്തെ വനിതാ പ്രസിഡന്റ് ലഭിക്കും.