ശബരിമലയിൽ നിറപുത്തരി പൂജകൾ നടന്നു. രാവിലെ 5.30 നും6. 30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു നിറപുത്തരി പൂജകൾ. തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് നെൽകതിർ കറ്റകൾ കൊടിമരത്തിന് സമീപത്ത് നിന്ന് കിഴക്കേ മണ്ഡപത്തിലേക്കും പ്രത്യേക പൂജകൾക്ക് ശേഷം ശ്രീകോവിലിലേക്കും എത്തിച്ചു.
തുടർന്നാണ് നിറപുത്തരി പൂജകൾ നടന്നത്. പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. പൂജകൾ കണ്ടു തൊഴാനും നെൽകതിരുകൾ വാങ്ങാനുമായി നൂറുകണക്കിന് ഭക്തനാണ് രാവിലെ മുതൽ കാത്തുനിന്നത് .പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
ആഘോഷങ്ങളുടെ ഭാഗമായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നു. നിറപുത്തരിക്കായുള്ള നെൽക്കതിരുകൾ അച്ചൻകോവിൽ നിന്നാണ് എത്തിക്കുന്നത്. നെൽക്കതിരുകളുമായുള്ള ഘോഷയാത്ര ഇന്നലെ അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് ക്ഷേത്രത്തിലെ മണ്ഡപത്തിൽ സൂക്ഷിച്ചിരുന്ന നെൽക്കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി എസ് പ്രശാന്ത്, അംഗം അഡ്വ. എ അജി കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ഷേത്രത്തെ വലംവച്ചശേഷം ഏറ്റുവാങ്ങിയ നെൽകതിരുകൾ ഘോഷയാത്ര സംഘത്തിന് കൈമാറി.