തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകർന്നു. ഇതോടെ 2025ലെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടർന്നു. 1.15 നാണ് നിവേദ്യം. ആറ്റുകാലമ്മയ്ക്ക് നിവേദ്യമർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഇന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. രാത്രി 11.15ന് പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.രാത്രി 7.45-ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10-ന് കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.
ദേവീദർശനത്തിനായി നീണ്ട ക്യൂവാണ് രാവിലെ ഉണ്ടായിരുന്നത്. പൊങ്കാലയർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ക്ലബ്ബുകളും റസിഡൻ്റ്സ് അസോസിയേഷനുകളും ഭക്തർക്ക് പൊങ്കാല അർപ്പിക്കുന്നതിനായുള്ള സൗകര്യം ഒരുക്കിയിരുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിൽ വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.
ഇന്നലെ ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.