ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഈ മാസം 20-നകം എല്ലാ വകുപ്പുകളും പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മേയർ വി.വി. രാജേഷും യോഗത്തിൽ പങ്കെടുത്തു. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉത്സവം 23ന് ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രത്യേക മെഡിക്കൽ ടീമുകളെ വിന്യസിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ഫുഡ് യൂണിറ്റുകൾ രംഗത്തുണ്ടാകും. വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കും. കൂടാതെ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആറ്റുകാൽ ട്രസ്റ്റിന്റെ കൊടിതോരണങ്ങൾ മാത്രമേ അനുവദിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്ത അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം 20-ന് ചേരും. ഭക്തർക്ക് സുഗമമായ പൊങ്കാല സമർപ്പണം ഉറപ്പാക്കാൻ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

