ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ് ആണെന്നും, കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമാണ് രാഹുലിന് ഒളിവിലിരിക്കാൻ സഹായകമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ആ വിവരം പോലീസിനെ അറിയിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൃശ്ശൂരിൽ നടന്ന ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിന് അതൊരു തടസമല്ല. പക്ഷേ കേരളത്തിൽ കണ്ടുവരുന്ന രീതി അതിന്റെ തീരുമാനം വരുന്നതുവരെ കാത്തുനിൽക്കലാണ്. ഇപ്പോൾ ഹൈക്കോടതിയുടെ മുൻപിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുകയാണ്. അത് ഹൈക്കോടതി സ്വീകരിച്ച് ഒരു തീയതിയിലേക്ക് കേസ് കേൾക്കുന്നതിനായി വച്ചിരിക്കുകയാണ്. സാധാരണ ഇതാണ് നാട്ടിൽ കണ്ടുവരുന്ന രീതി. പക്ഷെ ഇവിടെ കോടതി പ്രത്യേകമായി അറസ്റ്റ് നടത്തരുതെന്ന് പറഞ്ഞിരിക്കുകയാണ്. അത് കോടതി നടപടിയുടെ ഭാഗമാണ്.’ – മുഖ്യമന്ത്രി പറഞ്ഞു.
‘ രാഹുലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നുള്ളത് ശരിയാണ്. പക്ഷെ, പൊലീസ് അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതാണെന്ന് പറയുന്നത് ശരിയായ കാര്യമല്ല. അദ്ദേഹത്തിന് ഒളിവിൽപോകാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത് സഹപ്രവർത്തകരാണല്ലോ. അവർ കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. അത് വിവിധ തലത്തിലുള്ളവരാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിന് പുറത്തടക്കം വലിയ തരത്തിലുള്ള സംരക്ഷണം ഒരുക്കിയത്. അവർക്കാണ് രാഹുൽ എവിടെയാണെന്ന് അറിയുന്നത്. രാഹുലിന് രക്ഷപ്പെടാനുള്ള രക്ഷാവലയം കോൺഗ്രസാണ് ഒരുക്കിയത്. അയാൾക്ക് പിന്നിൽ ഇപ്പോഴും നേതൃത്വമുണ്ട്’- പിണറായി വിജയൻ കൂട്ടിച്ചേർത്തു.

