ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും തനിഷ്‌കിന്റെ മാതൃസ്ഥാപനവുമായ ടൈറ്റാന്‍ കമ്പനി ലിമിറ്റഡ് ഗള്‍ഫ് മേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദമാസ് ജുവല്ലറിയുടെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്തു. ദുബായ് കേന്ദ്രമായുള്ള ദമാസിന്റെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുത്താണ് ടൈറ്റാന്‍ ഗള്‍ഫിലെ ജുവല്ലറി വിപണിയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നത്. ഗൾഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കാനാണ് നീക്കം.
ജുവല്ലറി റീറ്റെയില്‍ മേഖലയിലെ ഏറ്റവും വിശ്വസ്തരായ രണ്ട് ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റാന്‍ കമ്പനി പ്രതിനിധികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയുടെ ആഗോളവിപണിയിലേക്കുള്ള വിപുലീകരണഘട്ടത്തിലെ സുപ്രധാന നിമിഷമാണിതെന്നും അവര്‍ പറഞ്ഞു.

ടൈറ്റാന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി ടൈറ്റാന്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. മാത്രമല്ല, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്ന് എന്ന പദവിയില്‍ നിലയുറപ്പിക്കാനുമായി.
ഒരു ബിസിനസ് ഇടപാട് എന്നതിലുപരി, വിശ്വാസ്യതയും രൂപകല്‍പനാമികവും ആഭരണങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ധാരണയും അടിസ്ഥാനമാക്കി വളര്‍ന്നുവന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണിതെന്ന് ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. ‘ഗള്‍ഫ് മേഖലയില്‍ തനിഷ്‌കിന്റെ ചുവടുകള്‍ക്ക് ശക്തിപകരുന്നതും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന ജുവല്ലറി റീറ്റെയില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിതെളിയിക്കുന്നതുമാണിത്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റമാണ് ഈയൊരു ബിസിനസ് ഡീലിനെ സവിശേഷമാക്കുന്നത്’-അദ്ദേഹം പറഞ്ഞു.
പുതിയ പങ്കാളിത്തത്തിന്റെ ഫലമായി തനിഷ്‌കിലൂടെ ഇന്ത്യക്കാരും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളും ദമാസിലൂടെ അറബ് രാജ്യക്കാരുമായുള്ള ഉപഭോക്താക്കളെയാണ് ടൈറ്റാന്‍ ലക്ഷ്യമിടുന്നത്- ‘ദമാസ് തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ, പുതിയ പങ്കാൡത്തത്തിലൂടെ വിപുലമായ ആഭരണ കലക്ഷനും പ്രവര്‍ത്തന പങ്കാളിത്തവും ഉപഭോക്താക്കള്‍ക്ക് സുഖകരമായ റീറ്റെയില്‍ ഷോപ്പിങ് അനുഭവവും ലഭ്യമാക്കുന്നു’- വെങ്കിട്ടരാമന്‍ പറഞ്ഞു.
ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാല്‍ പറഞ്ഞു. ‘ടൈറ്റാന്റെ പിന്തുണയോടെ, ഞങ്ങള്‍ക്ക് ആഗോള റീറ്റെയില്‍ വിദഗ്ധരിലേക്കും ‘ഫ്യൂച്ചര്‍-റെഡി’ കാഴ്ചപ്പാടിലേക്കും എത്തിപ്പെടാനായി. ഞങ്ങളുടെ ആളുകള്‍ക്കായി കൂടുതല്‍ നിക്ഷേപമിറക്കാനും ഞങ്ങളുടെ പോര്‍ട്‌ഫോളിയോ നവീകരിക്കാനും ഉപഭോക്താക്കളെ കൂടുതല്‍ മികവോടെ സേവിക്കാനും പുതിയ പങ്കാളിത്തം ഞങ്ങളെ പ്രാപ്തമാക്കും’- അലേഖ് കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തിലുള്ള വളര്‍ച്ചാഘട്ടത്തിലെ ഒരു ധീരമായ ചുവടുവെപ്പാണ് പുതിയ ഏറ്റെടുക്കലെന്ന് വെങ്കട്ടരാമന്‍ കൂട്ടിച്ചേര്‍ത്തു. ‘ഗള്‍ഫ് മേഖലയിലങ്ങോളമായി തനിഷ്‌കിന്റെ സാന്നിധ്യം വ്യാപിപ്പിക്കാനും ജുവല്ലറി റീറ്റെയില്‍ രംഗത്തെ വൈദഗ്ധ്യത്തെ കൂടുതല്‍ വിശാലമായ ജനവിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്താനുമിത് ഞങ്ങളെ പ്രാപ്തമാക്കുന്നു. ദമാസുമായി ചേരുമ്പോള്‍, വിശാലമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലേക്കും മറ്റു സൗത്ത് ഏഷ്യന്‍ ജനവിഭാഗങ്ങളിലേക്കും ദമാസിന്റെ ഏറെക്കാലമായുള്ള ഉപഭോക്താക്കളായ അറബ് വിഭാഗങ്ങളിലേക്കും ആഗോള തലത്തിലുള്ള ഉപഭോക്താക്കളിലേക്കും എത്തിച്ചേരാന്‍ ഇതുവഴി സാധിക്കുന്നു. ഒരുമിച്ച്, ഗുണനിലവാരത്തിലും വിശ്വാസ്യതയിലും കസ്റ്റമര്‍ എക്പീരിയന്‍സിലും ഗള്‍ഫ് മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം’-വെങ്കിട്ടരാമന്‍ പറഞ്ഞു.