ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുരാജ്യങ്ങളാകും മോദി സന്ദര്‍ശിക്കുക. 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും ഇത്. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ഇന്നു ഇന്ത്യൻ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്.
വ്യാഴാഴ്ച ഘാനയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും.
പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു ലക്ഷ്യം. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പെടെയുള്ള അപൂർവ മൂലകങ്ങൾ ഏറെയുള്ള അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്.
ബ്രസീലിൽ ബ്രിക്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ളവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ അർജന്റീനയുമായി കൂടുതൽ സഹകരണം ലഭ്യമിടുന്ന ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നുണ്ട്.