പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ബിജെപി ഉൾപ്പെടെ മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണമത്സരം നടക്കുമെന്നുറപ്പായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പിന്നാലെയുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയോടെ കോൺഗ്രസ് നേതാവായിരുന്ന പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗ പ്രവേശനം നടത്തി. ഒടുവിൽ ശനിയാഴ്ച രാത്രി ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവുമെത്തി. പാലക്കാടുകാരൻ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ബി.ജെ.പിക്കായി മത്സര രംഗത്തുള്ളത്. കേരളം ഉറ്റു നോക്കുന്ന പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്.
പത്തനംതിട്ടയിൽ നിന്നും പാലക്കാടെത്തിയ രാഹുലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുലർച്ചെ തന്നെ പ്രചാരണത്തിനിറങ്ങി. ഫിഷ് മാർക്കറ്റിലെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. ശേഷം കോട്ട മൈതാനം ഉൾപ്പടെ കൂടുതൽ ആളുകളെത്തുന്നയിടങ്ങളിലെല്ലാം സ്ഥാനാർത്ഥിയുമെത്തി. മതേതരത്വമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാട്ടം ബിജെപിക്കെതിരെയാണ്. ബിജെപിയെയും വര്‍ഗീയതെയും തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് ബിജെപിക്കകത്തെ തമ്മിലടി കോൺഗ്രസിന് ഗുണം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
സരിന്‍ പ്രകോപിപ്പിച്ചാലും മറുപടി പറയില്ല. ഗൗരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. പാലക്കാട് ത്രികോണ മത്സരമാണോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്ന പി.സരിന്‍ പറഞ്ഞു. വെറുപ്പ് പടര്‍ത്താനും വിദ്വേഷം പരത്താനും പാലക്കാട് ഒരു ടൂളാകാന്‍ എങ്ങനെയാണ് സാധ്യതയുള്ളത് അതിനെ ചെറുക്കണം. അത് രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇറങ്ങി വന്നത് ഒറ്റക്കാണ് എന്നത് ദൗർബല്യമല്ല. കോൺഗ്രസിനകത്തെ ആളുകളെ വലിച്ചു പുറത്തിടുക എന്നതല്ല എന്റെ പ്രതികാരം. ഇനി കോൺഗ്രസ് നേതാക്കളെ കുറിച്ചൊന്നും പറഞ്ഞു ചർച്ച വഴി തിരിക്കാൻ ആഗ്രഹിക്കുന്നില്ല. സി.കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്നും പരിചയപെടുത്തൽ ആവശ്യമില്ലാത്ത മുഖമാണെന്നും സരിൻ പറഞ്ഞു. കഴിഞ്ഞ ദിവസം വലിയ ജനപങ്കാളിത്തമുള്ള റോഡ് ഷോയാണ് ഇടത് സ്ഥാനാർത്ഥിയായ പി സരിൻ നടത്തിയിരുന്നത്.
രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പി സരിൻ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. സി.പി.എമ്മിലേക്ക് ഇല്ലെന്ന് പറഞ്ഞ ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന വിവരവും പുറത്തു വരുന്നുണ്ട്. കൂടാതെ പി.വി അൻവറും ഡി.എം. കെ പിന്തുണക്കുന്ന സ്ഥാനർത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.