വായനയുടെ പുതുലോകം തുറന്ന് 43–മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6 മുതൽ 17 വരെ നടക്കും. പുസ്തകോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹമ്മദ് ബിൻ റക്കദ് അൽ അമേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷാർജ എക്സ്‌പോ സെന്ററിൽ ആണ് ‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള നടക്കുക. ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകർ മേളയിൽ ഭാഗമാകും. 112 രാജ്യങ്ങളിൽ നിന്ന് 2,522 പ്രസാധകരാണ് പങ്കെടുക്കുക. ഇന്ത്യയിൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുക മലയാളത്തിൽ നിന്നാണ്. തമിഴ്, ഹിന്ദി, കന്നഡ, ഉറുദു എന്നീ ഭാഷകളിൽ നിന്നുള്ളവരാണ് മറ്റു പ്രസാധകർ. പുതിയ പുസ്തകങ്ങളുമായി 400-ലേറെ എഴുത്തുകാരും മേളയിൽ എത്തും. മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം.

അറിവിന്റെയും സംസ്കാരത്തിൻ്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനമാണ് പുസ്തകമേളയുടെ വിജയത്തിന് കാരണമെന്ന് എസ് ബിഎ സിഇഒ അഹമദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. പ്രസിദ്ധീകരണത്തിനും സാഹിത്യത്തിനുമുള്ള ആഗോള ഹബ്ബായി ഷാർജയുടെ സ്ഥാനം ഉയർത്തുന്നതിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വം വലിയ പങ്കുവഹിക്കുന്നു.

63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാർക്കും അനുയോജ്യമായ പരിപാടികൾക്കായിരിക്കും ഇത്തവണ മുൻതൂക്കം നൽകുക. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറും. ഇന്ത്യൻ, ബ്രിട്ടിഷ് വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റൂബി ഭോഗൽ ഇവരിൽ പ്രധാനിയാണ്. 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിൽ ലൈവ് പാചക സെഷനുകളുണ്ടാകും. 13 രാജ്യങ്ങളിൽനിന്ന് 17 ഷെഫുമാരെത്തും.
എല്ലാ ദിവസവും വൈകിട്ട് 7ന് കലാസന്ധ്യ അരങ്ങേറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികളുടെ ഒരു പ്രമുഖ സംഘം അവരുടെ കൃതികൾ ആറ് വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കും. കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേളയിൽ പങ്കെടുക്കും. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തുന്നത്. മലയാളം കൂടാതെ, അറബിക്, ഇംഗ്ലിഷ്, ഉറുദു, പഞ്ചാബി എന്നിവയാണ് മറ്റു ഭാഷകൾ. യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, ഇന്ത്യയിൽ നിന്നുള്ള വാസി ഷാ, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റില്ലോ. ഡോ. മിഷാൽ ഹമദ്, ഇബാ അൽ ഖത്തീബ്, ആദം ഫാത്തി, നാസർ അൽ ഒബൈർ എന്നിവരും കവിതകൾ അവതരിപ്പിക്കും.
മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടക്കുന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും. 47 രാജ്യാന്തര പ്രസംഗകരും എത്തിച്ചേരും. അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് നവംബർ 9 നും 10നും നടത്തുന്ന 11–മത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനത്തിൽ 400 പേർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ എസ്ഐബിഎഫ് ജനറൽ കോ ഓർഡിനേറ്റർ ഖൗല അൽ മുജൈനി, യുഎഇയിലെ മൊറോക്കൻ സ്ഥാനപതി അഹമദ് അൽ താസി, ഷാർജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസ്സൻ ഖലാഫ്, അൽ മർവാൻ ഗ്രൂപ്പ് സിഇഒ മർവാൻ അൽ സൈം, മൻസൂർ അൽ ഹസനി എന്നിവരും പ്രസംഗിച്ചു. പ്രഫഷനൽ കോൺഫറൻസ് ജനറൽ കോ ഒാർഡിനേറ്റർ മൻസൂർ അൽ ഹസനി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.