മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. സിഎംആർഎൽ കമ്പനിയുമായുള്ള ഇടപാടിന് മേൽ നടക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ സമർപ്പിച്ച ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി.
ഫെബ്രുവരി 12 ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്സാലോജികിന് വേണ്ടി ഹാജരായ അഭിഭാഷകൻ അരവിന്ദ് ദത്തർ വാദിച്ചു. എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തതയില്ലെന്നും ഇത് നിയമപരമല്ലെന്നും ദത്തർ വാദിച്ചിരുന്നു. എന്നാൽ, ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്‍റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു.
ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അന്വേഷണത്തിനാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് എസ്.എഫ്.ഐ.ഒയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
1.72 കോടി രൂപ വീണ വിജയന്‍റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ കൈമാറിയെന്നതിനും തെളിവുകളുണ്ട്. വിവിധ ഏജൻസികളുടെ അന്വേഷണവലയിലുള്ള ഇടപാടുകളിൽ സമഗ്രാന്വേഷണം നടത്താൻ എസ്എഫ്ഐഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും എഎസ്‍ജി വാദിച്ചിരുന്നു.