കൈതോലപ്പായ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ പണവുമുണ്ടെന്നും അത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണ് ഏറ്റുവാങ്ങിയതെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരൽ മീൻ കൊണ്ടുവന്നവനായിരുന്നു പി രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർഥിക്കു വോട്ടു പിടിക്കാൻ ബലാൽസംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്’, ശക്തിധരന്‍ അഭിപ്രായപ്പെട്ടു.
കൈതോലപ്പായ വിവാദത്തില്‍ തുടരന്വേഷണ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ശക്തിധരന്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് രണ്ടരക്കോടിയേളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു ജി.ശക്തിധരന്‍ ആദ്യം ആരോപിച്ചത്. ഇത് കേരളരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞദിവസം എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നുമാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഇതിനു പിന്നാലെ ആണ് പുതിയ ആരോപണം വന്നിരിക്കുന്നത്. ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവർക്ക് നേരെ സിപിഎമ്മിലെ ഒരു പറ്റം പുത്തൻകൂറ്റു നേതാക്കൾ ഒരുകാലത്തും കണ്ടിട്ടില്ലാത്ത വിധം ചാനൽ ചർച്ചകളിൽ വ്യക്തിഹത്യ നടത്തുകയാണ്. അതിനുള്ള മറുപടിയായിരുന്നു ഇന്നലത്തെ പോസ്റ്റെന്നും ശക്തിധരന്‍ വിശദീകരിക്കുന്നു.