ഹോർമുസ് കടടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് നൽകിയ അന്ത്യശാസനം 24 മണിക്കൂർ കൂടി നീട്ടി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് ട്രംപ് നീട്ടിയത്. “ചൊവ്വാഴ്ച രാത്രി 8:00 (ഈസ്റ്റേൺ ടൈം)” എന്ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു. കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ലെങ്കിലും ഇത് ആക്രമണത്തിനുള്ള അവസാന മുന്നറിയിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അഞ്ച് ദിവസത്തെ സമയം നൽകിയ ട്രംപ് പിന്നീട് അത് പത്ത് ദിവസമായും ഇപ്പോൾ വീണ്ടും 24 മണിക്കൂറായും നീട്ടുകയായിരുന്നു.
കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ തോതിലുള്ള സൈനികാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിന്റെ ഭാഷ കൂടുതൽ കടുത്തിരിക്കുകയാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ തകർച്ചയായിരിക്കും ഫലമെന്ന് വിവിധ മാധ്യമ അഭിമുഖങ്ങളിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാത അഞ്ച് ആഴ്ചകൾക്ക് മുൻപ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് ശേഷം ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. മേഖലയിൽ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം അതീവ ജാഗ്രതയിലാണ്. ട്രംപ് നൽകിയ പുതിയ സമയപരിധി അവസാനിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

