അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പോരാട്ടത്തിൽ 55 പാക് സൈനികരെ തങ്ങൾ വധിച്ചതായും നിരവധി സൈനിക താവളങ്ങൾ പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അവകാശപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്ഫോടനങ്ങളും യുദ്ധവിമാനങ്ങളുടെ ശബ്ദവും മുഴങ്ങി. തർക്കഭൂമിയായ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. എന്നാൽ താലിബാൻ പുറത്തുവിട്ട മരണസംഖ്യ പാകിസ്ഥാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ ആക്രമണത്തിൽ നിരവധി അഫ്ഗാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
കാബൂൾ, കന്ദഹാർ, പക്തിയ എന്നീ പ്രവിശ്യകളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. പാക് സൈന്യത്തിന്റേത് ഭീരുത്വപരമായ നടപടിയാണെന്നും എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഫെബ്രുവരി 26 രാത്രി 8 മണിയോടെ (റമദാൻ 9) ആണ് അഫ്ഗാൻ സൈന്യം തിരിച്ചടി തുടങ്ങിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തി ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു. പക്തിക, പക്തിയ, ഖോസ്റ്റ്, നംഗർഹാർ, കുനാർ, നൂറിസ്ഥാൻ പ്രവിശ്യകളിൽ ഒരേസമയം ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
നാല് മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ട് പാക് സൈനിക താവളങ്ങളും 19 പോസ്റ്റുകളും തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. 55 പാക് സൈനികർ കൊല്ലപ്പെട്ടതായും ചിലരെ ജീവനോടെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഒരു പാക് ടാങ്ക് നശിപ്പിക്കുകയും സൈനിക വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അവർ പറഞ്ഞു. ചീഫ് ഓഫ് ജനറൽ സ്റ്റാഫിന്റെ നിർദ്ദേശപ്രകാരം അർദ്ധരാത്രിയോടെ പോരാട്ടം നിർത്തിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ സമ്മതിച്ചു.

