മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിൽ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതു കൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയിൽ പ്രാധാന്യം. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറിൽ ചിലയിടങ്ങളിൽ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക ആചാരങ്ങളും നിലവിലുണ്ട്.
കണിയൊരുക്കൽ
കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓർമ്മകളിൽ പ്രധാന ചടങ്ങുകളിൽ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കിവയ്ക്കുന്നു. വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളിൽ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്. കണി ഉരുളിയിൽ വാൽക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളിൽ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.
വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. ബ്രാഹ്മമുഹൂർത്തത്തിലാവണം വിഷു കണി കാണേണ്ടത്. സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുൻപു 48 മിനിറ്റാണു ബ്രാഹ്മമൂഹൂർത്തം എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണു ബ്രാഹ്മമുഹൂർത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കിൽ പുലർച്ചെ 4.24നു ബ്രാഹ്മമുഹൂർത്തം തുടങ്ങും. 5.12ന് അവസാനിക്കും. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.
വിഷു എന്ന പുതുവർഷ ആരംഭം
പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. കാർഷിക സംസ്കാരവുമായി മാത്രമല്ല, ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായുമൊക്കെ പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു. തുല്യമായത് എന്നാണ് വിഷു എന്ന വാക്കിന്റെ അർത്ഥം. രാത്രിയും പകലും തുല്യമായ ദിവസം എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. ഓരോ വർഷവും രാവും പകലും തുല്യമായ രണ്ട് ദിവസങ്ങൾ വരും, മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും. മേയം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാവിഷുവും ആഘോഷിക്കാറുണ്ടെങ്കിലും മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.