അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ് വേണ്ടത്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് ലിയോ പതിനാലാമൻ ആവശ്യപ്പെട്ടിരുന്നു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. “മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!” എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ.
ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം.
കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ ദുര്‍ബലനും വിദേശനയങ്ങളില്‍ വളരെ മോശവുമാണ് മാര്‍പാപ്പയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. കൂടാതെ സ്വയം യേശു ആയി ചിത്രീകരിച്ച എഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. താന്‍ മാര്‍പാപ്പയുടെ ആരാധകനല്ലെന്നും അമേരിക്ക വെനസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന ഒരു പോപ്പിനെയും തനിക്ക് ആവശ്യമില്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
പോപ്പ് ലിയോ ആഗോള സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് പോപ്പിനെ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. താൻ പോപ്പ് ലിയോയുടെ വലിയ ആരാധനകനല്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവന. മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്, പോപ്പ് ലിയോയെ തള്ളിയത്. പോപ്പ് വളരെ ലിബറലായ വ്യക്തിയാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്ത ആളാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒപ്പം പോപ്പ് ആണവായുധം ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി കളിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ “ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട” എന്ന് ട്രംപ് കുറിച്ചു.

