യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടച്ചിട്ട മുറിയിൽ വാദം കേട്ടു. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു.
വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകളായി പെൻഡ്രൈവുകളും വീഡിയോകളും സമർപ്പിച്ചിട്ടുണ്ട്. അഡ്വ. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക.
ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്. എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്‌തിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ കാരണമായേക്കാം എന്നും, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും, രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്ന് വാദിച്ച പ്രോസിക്യൂഷൻ, ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട് എന്നും അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്യുകയും, ശേഷം അശാസ്ത്രീയമായി നിർബന്ധിത ഗർഭഛിദ്രം നടത്തി എന്നും പ്രോസിക്യൂഷൻ. യുവതിയെ രാഹുൽ ക്രൂരമായി ഉപദ്രവിച്ചു. അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ തള്ളിവിട്ടു എന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ആണെന്നും രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന എന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ പരാതിക്കാരി ചാറ്റുകളും കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചു എന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അതിനിടെ രാഹുൽ കോടതിയിൽ കീഴടങ്ങിയേക്കും എന്നും റിപോർട്ടുകൾ ഉണ്ട്.

