കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയിൽ നിർണായക തെളിവ് കണ്ടെത്തി. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയിന്റില്‍നിന്നാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിനം പരിശോധന തുടരുന്നതിനിടയിലാണ് സാക്ഷി ചൂണ്ടിക്കാണിച്ച ആറാമത്തെ ഇടത്ത് കുഴിച്ചപ്പോള്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കിട്ടിയത്. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിലും കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അന്വേഷണം ആരംഭിച്ചതിനുശേഷം വ്യക്തമായ ഫോറന്‍സിക് തെളിവുകള്‍ നല്‍കുന്ന ആദ്യ സ്ഥലമാണ് ആറാമത്തെ പോയിന്റ്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. അധികൃതര്‍ ഈ കണ്ടെത്തല്‍ സ്ഥിരീകരിച്ചു, ഫോറന്‍സിക് സംഘങ്ങള്‍ അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനാല്‍ കേസ് ഇതോടെ ശക്തമായി പുരോഗമിക്കുകയാണെന്ന് പറഞ്ഞു. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മനുഷ്യന്‍റെ അസ്ഥിയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്‍റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്‍റുകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്.
നൂറോളം മൃതദേഹങ്ങള്‍ കുഴിക്കാന്‍ നിര്‍ബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് സമീപത്തെ നേത്രാവതി സ്‌നാനഘട്ടത്തിനു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. സാക്ഷിയുടെ മൊഴി കണക്കിലെടുക്കാതെ കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ വൈകിയതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീടാണ് ധര്‍മ്മസ്ഥല കൊലപാതക പരമ്പരയെ സംബന്ധിച്ച വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ ആരോപിതനായ വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് സാമുദായികമായി ഉള്ള പിന്തുണയും ഒപ്പം കര്‍ണാടയകയിലെ പ്രതിപക്ഷത്തിള്ള ബിജെപിയില്‍ നിന്നുള്ള പിന്‍ബലവും കേസില്‍ വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു.
നാല് പോയന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്‍റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞെങ്കിലും അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്‍റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.