പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന വിതരണ ശൃംഖലയിൽ തടസ്സമുണ്ടായ സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 25 ദിവസത്തിന് ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാവൂ, സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കി. ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കല്ലാത്ത ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണം അവലോകനം ചെയ്യാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന സമിതി രൂപീകരിച്ചു. നിലവിൽ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ അത്യാവശ്യ സ്ഥാപനങ്ങൾക്കായി മാത്രമേ ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ കോട്ട മാറ്റിവെച്ചിട്ടുള്ളൂ. വ്യാവസായ മേഖലയിലെ ആവശ്യങ്ങൾ സമിതി വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിതരണത്തിൽ തീരുമാനമെടുക്കൂ.
പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ആഗോള വിതരണ ശൃംഖല തകരാറിലായ ഈ ഘട്ടത്തിൽ കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ അടുക്കള സുരക്ഷിതമാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. ഇങ്ങനെ അധികമായി ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ് പൂർണ്ണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.

