ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മ്യാൻമറിന് വിദേശ രാജ്യങ്ങളിൽ നിന്നും സഹായങ്ങൾ എത്തിതുടങ്ങി.
മ്യാൻമറിൽ വെള്ളിയാഴ്ചയാണ് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് 12.50ഓടെ മ്യാൻമറിലുണ്ടായത്. പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. 15 ലക്ഷം ജനസംഖ്യയുള്ള ഇവിടം മ്യാൻമറിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ്.
അതിനിടെ ഭൂചലന ദുരന്തം അനുഭവിയ്ക്കുന്ന മ്യാന്മറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ കൂനകൾക്ക് അടിയിൽ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു. പാലങ്ങളും റോഡുകളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.
സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമായി. 45 ടൺ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങൾ മ്യാന്മറിലെത്തി. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. മ്യാന്മാർ ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായ തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. തായ്ലാൻഡിലും പ്രകമ്പനമുണ്ടായി. ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. തായ്‍ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി അടിയന്തര യോഗം വിളിച്ചു. ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ ആണ് പുറത്തുവരുന്നത്. നിർമാണത്തിലിരുന്ന 40നിലകെട്ടിടം നിലം പതിക്കുന്നതിന്റെയും വീടുകളും മറ്റും തകർന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ആശുപത്രികളിൽ ശിശുവിഭാഗത്തിൽ തൊട്ടിലിൽ കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ പാടുപെടുന്ന നഴ്സുമാരുടെ ദൃശ്യങ്ങളും പുറത്തുവന്നു.