എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി നടൻ മോഹൻലാൽ. ഖേദം പ്രകടിപ്പിച്ചാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
“‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…”
സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും വിവാദങ്ങൾക്കിടയിലുള്ള ആദ്യ പ്രതികരണമാണിത്. മോഹൻലാലിൻ്റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്. നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.