കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് ആ മനുഷ്യൻ അസ്വസ്ഥനാണ്. സ്വന്തം അമ്മയെ മ്ലേച്ഛമായ രീതിയിൽ ആക്ഷേപിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി മുരളീധരന് സംസാരിക്കേണ്ടി വരുന്നത് കഷ്ടമാണ്. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താൽപര്യമെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. പാലക്കാട്ടേത് രാഷ്ട്രീയ മത്സരമാണ്. അവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് ബിജെപിക്കാർ തന്നെ പറയുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ പി സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ കെ മുരളീധരൻ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കെ മുരളീധരൻ ഒരിക്കലും ബിജെപിയിൽ പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ബിജെപിയിലേക്ക് ക്ഷണിച്ച ആൾക്കാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് കോൺഗ്രസിന്റെ പോരാട്ടം ഇടതുപക്ഷവുമായാണെന്ന് ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ മികച്ച ഭൂരിപക്ഷത്തോടെ പാലക്കാട് ജയിക്കും. ഇ ശ്രീധരൻ നിന്നിട്ട് ജയിച്ചില്ല. മറ്റൊരു സ്ഥാനാർത്ഥിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.