രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും പ്രധാനമന്ത്രി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യാത്രക്കാരായ 242 പേരും മരിച്ചതായി സ്ഥിരീകരിച്ച് പോലീസ്. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻകാരണമായി. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചു.