മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി സർക്കാർ വ്യാഴാഴ്ച മുതൽ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
നാളെ നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കും. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.
അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1991-96 മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങി രാഷ്ട്രീയ പ്രവേശനം. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
1932 സെപ്റ്റംബർ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മൻമോഹൻ സിംഗ് ജനിച്ചത്. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകൾക്കിടയിലും, സിംഗ് പഠനത്തിൽ മികവ് പുലർത്തി, ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദം നേടി. പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി, 1957-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, 1962-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡിഫിൽ നേടി. ഇന്ത്യയെ സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നിവയിലേക്ക് നയിച്ചത് മൻമോഹൻ സിംഗ് ആണ്. അർപ്പണബോധത്തിന് പേരുകേട്ട മൻമോഹൻ സിംഗിനെ ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു, സിംഗ് “വീൽ ചെയറിൽ പോലും ജോലി ചെയ്തു” എന്ന് അദ്ദേഹം പറഞ്ഞു.