മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യ ബിജെപി മേയർ വരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി-ഷിൻഡെ സഖ്യം ഭൂരിപക്ഷം നേടി. ബിജെപി-ഷിൻഡെ സഖ്യത്തിൽ നിന്നുള്ള മേയർ അധികാരമേൽക്കും. 28 വർഷത്തെ താക്കറെ യുഗത്തിന് അന്ത്യം കുറിച്ച് ബിജെപി-ഷിൻഡെ സഖ്യം (മഹായുതി) അധികാരം പിടിച്ചെടുത്തു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോൾ ബിജെപി നയിക്കുന്ന മഹായുതി സഖ്യം പകുതിയിലധികം വാർഡുകളിൽ വിജയിച്ച് ഭൂരിപക്ഷം ഉറപ്പിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി ചരിത്രപരമായ മുന്നേറ്റമാണ് മുംബൈയിൽ നടത്തിയത്. 227 വാർഡുകളുള്ള ബിഎംസിയിൽ ബിജെപി ഒറ്റയ്ക്ക് 90-ഓളം സീറ്റുകളിൽ മുന്നിലെത്തി. 2017-ലെ 82 സീറ്റുകൾ എന്ന റെക്കോർഡ് ബിജെപി തിരുത്തിക്കുറിച്ചു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 സീറ്റുകൾ നേടിയതോടെ സഖ്യം കേവല ഭൂരിപക്ഷമായ 114 മറികടന്നു.അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 63 സീറ്റുകളിൽ ഒതുങ്ങി. 2017-ൽ അവിഭജിത ശിവസേന നേടിയ 84 സീറ്റുകളിൽ നിന്നുള്ള വലിയ ഇടിവാണിത്. പാർട്ടി ചിഹ്നവും പ്രവർത്തകരിൽ ഒരു വിഭാഗവും നഷ്ടപ്പെട്ടിട്ടും ഉദ്ധവ് വിഭാഗം 60-ലധികം സീറ്റുകൾ നിലനിർത്തിയത് താക്കറെ പാരമ്പര്യം നഗരത്തിൽ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്.
വരും ദിവസങ്ങളിൽ സഖ്യകക്ഷികൾ ചേർന്ന് മേയറെ തീരുമാനിക്കും. നഗരസഭയുടെ വാർഷിക ബജറ്റ് 74,000 കോടി രൂപയിലധികം വരുന്നതിനാൽ ബിഎംസിയിലെ ഭരണം ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനസമ്പന്നമായ നഗരസഭയിൽ താക്കറെ കുടുംബത്തിന്റെ 28 വർഷത്തെ കുത്തക ഭരണത്തിനാണ് അന്ത്യമായത്.

