കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെ കേരളത്തിന്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടികയിലുണ്ട്. പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് ഈ കണ്ടെയ്‌നറുകളിലുള്ളത്. ട്രൈക്ലോറോബെന്‍സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസിറ്റോണ്‍ ആൽക്കഹോള്‍,ബെന്‍സോഫീനോണ്‍, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്.
കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
എംവി വാന്‍ ഹായ് 503 എന്ന തായ്‌വാന്‍ കമ്പനിയുടെതാണ് കപ്പൽ. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. എന്നാൽ കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാർ താമസിക്കുന്ന ബ്ലോക്കിന് മുന്നിലുള്ള കണ്ടെയ്നര്‍ ഭാഗം വരെ തീയും സ്‌ഫോടനങ്ങളും തുടരുകയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മുന്‍ഭാഗത്തെ തീപിടുത്തം ഇപ്പോള്‍നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടുത്ത പുക ഇപ്പോഴും നിലനില്‍ക്കുന്നു.
കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്. മൂന്നാഴ്ചക്കിടെ 2 വൻ കപ്പൽ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളിൽ ഉള്ള ടൺ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലിൽ കലരുമെന്ന് ആശങ്കയുണ്ട്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലിലാണ് തീപിടിച്ചത്. സിങ്കപ്പൂരിൽ രജിസ്റ്റർചെയ്ത തയ്‌വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്.