ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന സസ്പെൻസ് തുടരുന്നതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതി പുറത്ത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 20 ന് വൈകുന്നേരം 4.30 ന് നടക്കും. പർവേഷ് വർമ്മ, ആശിഷ് സൂദ്, രേഖ ഗുപ്ത, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ജിതേന്ദ്ര മഹാജൻ എന്നിവരെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഡൽഹിയിലെ രാംലീല മൈതാനിയിൽ വെച്ചാണ് ചടങ്ങ് നടക്കുകയെന്നാണ് റിപ്പോർട്ട്. മൂന്ന് ഘട്ടങ്ങളായാകും ചടങ്ങ് നടക്കുക. വേദിയിൽ ഏകദേശം 100 മുതൽ 150 വരെ കസേരകൾ സ്ഥാപിക്കും. പൊതുജനങ്ങൾക്ക് ഇരിക്കാൻ ഏകദേശം 30,000 കസേരകൾ സ്ഥാപിക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-നാണ് ചേരുക. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ- ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടിക്കാണ് ഒരുങ്ങുന്നത്. അതേസമയം, ഇത്രയൊക്കെ ഒരുക്കം നടക്കുന്നുണ്ടെങ്കിലും ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.