തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എഎൽ എ രാഹുല്‍മാങ്കൂട്ടത്തിനായി വ്യാപക പരിശോധന നടത്തുകയാണ് പോലീസ്. മറ്റു സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരും ബാംഗ്ലൂരും തിരച്ചിൽ നടത്തുന്നുണ്ട്. പരാതിക്കാരിയുടെ മൊഴിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ട പരിശോധനയാണ് എസ്ഐടി സംഘം നടത്തിയത്. നാലുമണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്ലാറ്റിനു സമീപം ടവർ ലൊക്കേഷൻ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫ്ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു.
അതിനിടെ ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്‍റേത് തന്നെ എന്ന് അന്വേഷണസംഘം വ്യക്തമാക്കി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി.
പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്.
രാഹുലിന്റെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇന്നും തെളിവ് ശേഖരണം തുടരും. ഫ്ലാറ്റിലെ കെയർടേക്കറിൽ നിന്ന് ഉൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും. രാഹുൽ ഒളിവിൽ പോയ വഴി കണ്ടെത്താൻ, പാലക്കാട് കണ്ണാടിയിൽ നിന്ന് തുടങ്ങി ഒമ്പത് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

